പ്രതികരണങ്ങള്‍ക്ക് ഒരിടം. ബ്ലോഗുവായനയെ ആസ്പദമാക്കി പ്രസിദ്ധീകരിക്കുന്നത് - ലക്കം - 59
Email : irippidamweekly@gmail.com ലക്കം - 59


Saturday, February 2, 2013

വിഷയവൈവിധ്യം തേടുന്ന ബ്ലോഗെഴുത്ത്.....



'വല്ലഭന് പുല്ലും ആയുധമാണ്...'  അനുഗൃഹീതരായ  എഴുത്തുകാർക്ക്  വിഷയദാരിദ്ര്യം അനുഭവപ്പെടുന്നില്ല. ആരും പോവാത്ത  ഇടങ്ങളിലൂടെ അവർ പുതിയ പാതകൾ വെട്ടിത്തെളിക്കും. കാണാത്ത കാഴ്ചകളിലേക്ക് അവർ അനുവാചകരെ കൂട്ടിക്കൊണ്ടുപോവും. വായനയുടെ പുത്തൻ അനുഭൂതിമണ്ഡലങ്ങൾ അവർക്കു മുന്നിൽ അനാവരണം ചെയ്യും.

ബ്ലോഗെഴുത്തിലെ  ആവർത്തനവിരസമായ  പതിവുരീതികൾ വിട്ട് കഴിവുറ്റ ഏതാനും എഴുത്തുകാർ പുതുവഴികൾ  തേടിയത്   പോയ രണ്ടുവാരങ്ങളിൽ കാണാനായി. ഇതരഭാഷകളിൽ നിന്നുള്ള മൊഴിമാറ്റം, ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ വിദ്യാഭ്യാസം, സ്വന്തം തട്ടകത്തിലേക്കുതന്നെ ഒരു എഴുത്തുകാരൻ നടത്തിയ യാത്രകൾ... എന്നിങ്ങനെ ബ്ലോഗെഴുത്തിൽ പുതിയ മാതൃകകൾ ഉദയംചെയ്ത വിശേഷങ്ങളാണ്  ഇത്തവണ ഇരിപ്പിടം ആദ്യമായി പങ്കുവെക്കുന്നത്.

മൊഴിമാറ്റങ്ങൾ, ഇച്ചിരി വലിയ കുട്ടിത്തരങ്ങൾ, 
തട്ടകത്തെ നാട്ടറിവുകൾ.....


സാഹിത്യ സമ്പന്നമായ അറബി, ഉർദു  ഭാഷകളിൽനിന്നുള്ള   തര്‍ജ്ജമകളിലൂടെ  മുന്‍പേതന്നെ  കഴിവുതെളിയിച്ച 'ആരിഫ് സെയിനും' , ' മജീദ് നാദാപുരവും' അൽപ്പകാലത്തെ മൗനത്തിനുശേഷം മികച്ച രണ്ട് മൊഴിമാറ്റങ്ങളിലൂടെ, മലയാളഭാഷയ്ക്ക്  മുതൽക്കൂട്ടായി  മാറുന്ന  രണ്ട് രചനകൾ പ്രസിദ്ധീകരിച്ചത് അടുത്തടുത്ത ദിവസങ്ങളിലാണ്.


'മജീദ് നാദാപുര'ത്തിന്റെ ആർട്ട് ഓഫ് വേവി  പ്രശസ്ത  അറബ് സാഹിത്യകാരൻ  'മുസ്തഫാ ലുത്ഫി  മന്‍ഫലൂതി'യുടെ 'അബ്രത് അല്‍ ദഹർ'  എന്ന കഥ മലയാളത്തിലേക്ക് 'കാലത്തിന്റെ കണ്ണുനീർ' എന്ന പേരിൽ മൊഴിമാറ്റിയത് വായിക്കാം.  ആയിരത്തി എണ്ണൂറുകളുടെ അവസാനപാദത്തിലും ആയിരത്തിത്തൊള്ളായിരങ്ങളുടെ ആദ്യപാദത്തിലുമുള്ള ജീവിതനിരീക്ഷണങ്ങളുടെയും എഴുത്തിന്റെയും രീതിശാസ്ത്രമനുസരിച്ച് 'മുസ്തഫ ലുത്ഫി മൻഫലൂത്തി' എന്ന എഴുത്തുകാരൻ (1876-1924) ഒരു അതുല്യപ്രതിഭയായിരുന്നു. അക്കാലത്തുതന്നെ ഫ്രഞ്ചിൽ നിന്നും മറ്റും അറബിയിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുള്ള ഫലൂത്തി, തന്റെ കഥകൾ ഇംഗ്ലീഷ് ഭാഷയിൽ എഴുതിയിരുന്നെങ്കിൽ ഒരുപക്ഷേ ഇന്ന് വിശ്വസാഹിത്യകാരന്മാരുടെ നിരയിൽ അദ്ദേഹവും സ്ഥാനം പിടിക്കുമായിരുന്നു. ഈജിപ്ഷ്യൻ പ്രഭുക്കന്മാരുടെ അന്തപ്പുരങ്ങളിൽ നിലനിന്ന താളപ്പിഴകളും, മൂല്യസങ്കൽപ്പങ്ങളും, മനുഷ്യന്റെ ജൈത്രയാത്രകൾ വിധിയുടെ കടം വീട്ടലുകളിൽ തകർന്നടിയുക എന്ന അനിവാര്യതയുമൊക്കെ കഥയിലേക്ക് സ്വാംശീകരിച്ച്, സമൂഹത്തിന് മികച്ച സന്ദേശം നൽകുകയായിരുന്നു ഫലൂത്തി. പഴയ കാലത്തെ ഗദ്യവും ശൈലിയും  കഠിനമാണെങ്കിലും, കഠിനവഴികൾ താണ്ടി ഫലൂത്തി അറബിയിൽ എഴുതിയ കഥ മനോഹരമായി മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയിരിക്കുന്നു മജീദ് നാദാപുരം.


'ആരിഫ് സെയ്ൻ' തന്റെ സെയ്നോക്കുലറി സാദത്ത്‌ഹസന്‍ മന്‍ടോയുടെ സിയാഹ് ഹാഷിയെ (കറുത്ത വക്കുക) എന്ന കഥാസമാഹാരത്തിലെ ഏതാനും കഥകള്‍ തര്‍ജ്ജമ ചെയ്തു പ്രസിദ്ധീകരിച്ചിരിക്കുന്നു. വിഭജനത്തിന്റ മുറിവുകളിൽനിന്ന് കിനിയുന്ന ചുടുചോരയുടെ നൊമ്പരങ്ങളാണ് പൊതുവെ മൺടോയുടെ രചനകളുടെ തുടിപ്പുകൾ. എന്നാൽ ഇവിടെ പരിചയപ്പെടുത്തിയ കഥകളിലെല്ലാം, ഉള്ളിലെവിടെയോ തേങ്ങിക്കൊണ്ട് തൂലികത്തുമ്പിലേക്ക് വാർന്നുവീഴുന്ന നിലവിളികളെ കറുത്ത ഫലിതങ്ങളായി അവതരിപ്പിക്കുന്ന മൺടോയുടെ വ്യത്യസ്തമായൊരു ശൈലി വായിക്കാനാവുന്നു. വെവ്വേറെ കഥകളാണിവയെങ്കിലും ഒരുമിച്ചു വായിക്കുമ്പോൾ ഒന്നുചേര്‍ന്ന് ഒരു കഥയായി മാറുന്നുഅർത്ഥ-ഭാവകൽപ്പനകൾ ചോർന്നുപോവാതെയുള്ള മൊഴിമാറ്റം ആസ്വദിക്കുവാൻ സെയ്നോക്കുലർ സന്ദർശിക്കുക.

വിദ്യാഭ്യാസത്തിന്റെ രാഷ്ട്രീയവും, സാംസ്കാരികവുമായ പ്രത്യേകതകൾ  പൊതുസമൂഹം  ചർച്ച ചെയ്യാറുണ്ട്. എന്നാൽ അദ്ധ്യാപനമെന്നത് ഒരു ശാസ്ത്രമാണെന്ന വസ്തുത പലരും മറന്നുപോവുന്നു. 'ഓട്ടിസം' പോലുള്ള  'വെല്ലുവിളികൾ നേരിടുന്ന  കുട്ടികളെ' ശാസ്ത്രീയമായി എങ്ങിനെ സമീപിക്കണം എന്ന് സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ അങ്ങേയറ്റം ലളിതമായി വിവരിക്കുന്നുണ്ട് വർഷിണി വിനോദിനി തന്റെ ഇച്ചിരി കുട്ടിത്തരങ്ങളിൽ എഴുതിയ ഞാനും... ആദുവും... പിന്നെ...  എന്ന പോസ്റ്റിൽ. അദ്ധ്യാപനമെന്നത് കേവലമൊരു തൊഴിൽ മാത്രമായി കാണാതെ, ഓരോ കുട്ടിയേയും തന്റെ സ്നേഹത്തിലേക്ക് വലിച്ചടുപ്പിക്കുന്ന അദ്ധ്യാപികയെ ഇവിടെ കാണാം. പ്രത്യേക ശ്രദ്ധയും പരിചരണവും വേണ്ട കുട്ടികളുടെ കാര്യത്തിൽ പ്രകടിപ്പിക്കുന്ന ആത്മാർത്ഥത ദൈവികമാണ്. പ്രാൺ, ശ്രദ്ധ, ആദു... ഇവർക്കൊക്കെ മാതൃസഹജമായ സ്നേഹം കൊടുത്ത് നന്മയുടെ വഴിയിലേക്ക് അവരെ കൈപിടിച്ചുനടത്തുന്ന മഹത്വത്തെ പ്രണമിച്ചുപോവുന്ന  ലളിതമായ കുറിപ്പ് വായിക്കുന്നത് വെറുതെയാവില്ല.

അറിയാത്ത സമുദ്രങ്ങളെക്കാൾ തനിക്കിഷ്ടം അറിയുന്ന നിളയെപ്പറ്റി എഴുതാനാണെന്ന് 'എം.ടി' ഒരിക്കൽ പറയുകയുണ്ടായി. സ്വന്തം ജന്മനാടിന്റെ മുക്കിലേക്കും മൂലയിലേക്കും യാത്രചെയ്യുന്ന 'ഇർഷാദിന്റെ'  എഴുത്തുകൾ അഭിനന്ദനീയവും മാതൃകാപരവുമാണ്. വിദൂരദേശങ്ങളിലേക്ക് യാത്രചെയ്യുംമുമ്പ് സ്വന്തം തട്ടകത്തെ അറിയുക എന്നത് പരമപ്രധാനമാണ്. ദൗർഭാഗ്യവശാൽ നമ്മുടെ യാത്രാവിവരണങ്ങൾ  സ്വന്തം മുറ്റത്തെ മുല്ലപ്പൂക്കളുടെ ചാരുത കാണാതെ വിദൂരദേശങ്ങളിലെ പ്ളാസ്റ്റിക് പൂക്കളുടെ സൗന്ദര്യം വര്‍ണ്ണിക്കുന്ന മട്ടിലുള്ളവയാണ്. അത്തരം യാത്രാവിവരണങ്ങൾക്ക് മുന്നിൽ 'ഇർഷാദിന്റെ ദേശാടനത്തിന്രത്നത്തിളക്കമുണ്ട്. കഴിഞ്ഞ രണ്ടുവാരങ്ങൾക്കിടയിൽ ബ്ലോഗിൽ തുടർച്ചയായിവന്ന മൂന്നുപോസ്റ്റുകളും മികവ് പുലർത്തുന്നു. യാത്രാവിവരണത്തിന് പുതിയൊരു  രീതി കണ്ടെത്തുന്ന ബ്ലോഗ് മറ്റുള്ളവർക്ക് വഴികാട്ടിയാവും.

ബ്ലോഗെഴുത്തിലെ സിനിമ...


 'ഇന്ത്യാവിഷൻ' ചാനലിലൂടെ വിശ്വസിനിമകളെ നമുക്കു പരിചയപ്പെടുത്താറുള്ള പ്രശസ്ത മാധ്യമപ്രവർത്തകൻ '.സഹദേവൻ' സമകാലിക മലയാളം വാരികയിലെനിഴലും നിനവുംഎന്ന പംക്തിയിൽ എഴുതിയ ലേഖനം ബ്ലോഗിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു. രാജ്യത്തെ പൊതുമനസ്സാക്ഷിയെ നടുക്കിക്കളഞ്ഞ വേദനാജനകവും ദൗർഭാഗ്യകരവുമായ ദില്ലി സംഭവത്തിന്റെ പശ്ചാത്തലത്തിൽ രണ്ട്ലോകപ്രശസ്തസംവിധായകർ 60 വർഷം മുൻപ്, അവരുടെ ചലച്ചിത്രങ്ങളിൽ ബലാൽസംഗമെന്ന സാമൂഹ്യവിപത്ത്ചിത്രീകരിച്ച രീതിയും നിലപാടുകളുമാണ്‌ ഇവിടെ ചർച്ച ചെയ്യപ്പെടുന്നത്. 'ഇങ്മർ ബെർഗ്മാന്റെ -വിർജിൻ സ്പ്രിങ്ങ്സ്’, 'വിറ്റോറിയോ ഡെസീക്കയുടെ - ടു വിമൻഎന്നീ ചിത്രങ്ങളിലേക്ക് ഒരു ഓർമ്മ യാത്രകൂടിയാണ് ബ്ലോഗ് പോസ്റ്റ്.

പ്രശസ്ത സിനിമാനിരൂപകനും കോളമിസ്റ്റുമായ ജി.പി. രാമചന്ദ്രൻ തന്റെ ഉൾക്കാഴ്ച എന്ന ബ്ലോഗിൽ 'അന്നയും റസൂലും ' എന്ന സിനിമയെക്കുറിച്ചെഴുതിയ ആസ്വാദനക്കുറിപ്പ് നല്ലൊരു വായനാനുഭവമാണ്. ഒരു സിനിമ കാണേണ്ടതെങ്ങിനെ എന്നുകൂടി പഠിപ്പിച്ചുതരുന്നുണ്ട് നല്ല ലേഖനം.

ഉയരങ്ങള്‍ താണ്ടുന്ന അക്ഷരപ്പകര്‍ച്ചകള്‍
 
ക്യൂബൻ വിപ്ലവത്തില്‍ ഫിഡല്‍ കാസ്ട്രോയ്ക്കൊപ്പം മുഖ്യപങ്കുവഹിച്ച ചെഗുവേരയെ വധിക്കുന്നതിനുമുമ്പ് അദ്ദേഹത്തോട്  സി കൂലിഗുണ്ടകൾ  ചോദിച്ചു, "നീ സ്വയം അനശ്വരനാണെന്നു കരുതുന്നുണ്ടോ?" ചെ  മറുപടി പറഞ്ഞു, "വിപ്ലവം അനശ്വരമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്." വിപ്ലവത്തിന്റെ കാര്യം എന്തായാലും, ചെ ഗുവേരയെന്ന നാമവും, രൂപവും അനശ്വരമാവുകതന്നെ ചെയ്തു. മൻസൂർ ചെറുവാടി മനോഹരമായി എഴുതിയ കുറിപ്പാണ് എന്‍റെ ചെഗ്വേര. സെന്റർ കോർട്ടിലെ ലേഖനം നല്ല ഒരു വായനയാണ്.


'എച്മുവോട് ഉലകം' എന്ന ബ്ലോഗിൽ അടുത്തടുത്ത ദിവസങ്ങളിലായി വന്ന രണ്ടു പോസ്റ്റുകളും ശ്രദ്ധേയമാണ്. പാർശ്വവൽക്കരിക്കപ്പെടുന്നവരുടെ പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ട് വരാനുള്ള എച്മുവിന്റെ ആത്മാർത്ഥമായ പരിശ്രമം ലേഖനങ്ങളിൽ കാണാം. ചില മുൻവിധികൾ  പ്രതിഫലിക്കുന്നതായി ചില വായനക്കാർക്കെങ്കിലും തോന്നാമെങ്കിലും, താൻ ഉന്നയിക്കുന്ന വിഷയത്തോട് പുലർത്തുന്ന ആത്മാർത്ഥതയ്ക്കും, അത് ലളിതമായ ഭാഷയിൽ അവതരിപ്പിക്കാനുള്ള മനോഭാവത്തിനും എഴുത്തുകാരി എല്ലാവർക്കും മാതൃകയാണ്കൂട്ടിരിപ്പുകാരുടെ വിചാരങ്ങള്‍ക്കൊപ്പം എന്ന ലേഖനത്തില്‍ അധികമാരും ശ്രദ്ധിക്കാതെ പോകുന്ന ഹോംനഴ്സുമാരുടെ പ്രശ്നങ്ങൾ  ചർച്ചയ്ക്ക് വിധേയമാക്കുന്നു.


എഴുത്തുകാരനും, പ്രസാധകനുമായിരുന്ന ഷെൽവിയുടെ മരണത്തെക്കുറിച്ച് ഇന്ദു മേനോന്റെ ഓർമ്മക്കുറിപ്പ് - മരണവഴിയിലെ ആ മരക്കുരിശ്ഭാഷയുടെ വശ്യത മൂലം ഒരുവേള ഷെൽവിയെക്കുറിച്ച് അറിയാത്ത ഒരു വായനക്കാരനെപ്പോലും പിടിച്ചിരുത്തി വായിപ്പിക്കുന്നു. അനാവശ്യമായ പദപ്രയോഗങ്ങൾ ഇല്ലാതെ ഹൃദയഹാരിയായ ഭാഷയിൽ പറഞ്ഞു എന്നതുതന്നെയാണ് കുറിപ്പിന്റെ മേന്മ.



തൂലികാസൗഹൃദങ്ങളുടെ പഴയ കാലവും, ഓൺലൈൻ ബന്ധങ്ങളുടെ പുതിയ കാലവും താരതമ്യത്തിന് വിധേയമാക്കുന്നു, ഏരിയലിന്റെ കുറിപ്പുകളിലെ ,പോസ്റ്റ്.  ലളിതമെങ്കിലും നാം കടന്നുപോന്ന നാൾവഴികളിലേക്ക് കൂട്ടിക്കൊണ്ടുപോവുന്നു കുറിപ്പ്.

'നോക്കുന്നവന്റെ മുഖമാണ് കണ്ണാടിക്ക്.... സ്വന്തമായൊരു മുഖമില്ലാതിരിക്കുക എന്തുമാത്രം കഷ്ടമാണ്...'.  ഹാസ്യത്തിനും വ്യതിരിക്തമായ ചിന്താശകലങ്ങൾക്കും പ്രാധാന്യം കൊടുത്തുകൊണ്ട് യാസിന്‍ പാടൂരും മെഹ്ദ് മഖ്ബൂലും  ചേര്‍ന്ന് തയ്യാറാക്കുന്ന 'കൂലങ്കഷം' ഇപ്പോൾ മുപ്പത്തേഴ് എപ്പിസോഡുകൾ പിന്നിട്ടിരിക്കുന്നു. വാരാദ്യമാധ്യമത്തിൽ പ്രസിദ്ധീകരിക്കുന്ന പംക്തി ബ്ലോഗിലും അത്യന്തം ശ്രദ്ധേയമായി മുന്നോട്ടുപോകുന്നുണ്ട്. കുറഞ്ഞ വരികളിലും വരകളിലും, മിക്കപ്പോഴും ഗഹനമായ ആശയങ്ങളാണ് അവർ നമുക്ക് സമ്മാനിക്കുന്നത്. "പത്രത്തിൽ മരിച്ചവർക്കായി ഒരു പേജുണ്ട്... ബാക്കിയെല്ലാം ജീവിച്ചിരിക്കുന്നവരുടെ തോന്നിവാസങ്ങൾക്കാണത്രെ...." എന്ന് കേൾക്കുമ്പോൾ  'അതെത്ര വാസ്തവം' എന്ന് നാം ചിന്തിച്ചുപോകുന്നു.


മലയാളികളുടെ ആഘോഷദിനമാണല്ലോ ഹര്‍ത്താല്‍. വിഷദ്രാവകവും കോഴിയും ഒക്കെയായി പലരും അതങ്ങ് ജോളിയാക്കും. അത്തരം ഒരു ഒഴിവു ദിനത്തിലെ തമാശകൾ വിവരിക്കുന്നു, ആനിമേഷ് സേവ്യർ തന്റെ തോന്ന്യവാസങ്ങള്‍ എന്ന ബ്ലോഗിൽ. നിർദ്ദോഷഫലിതം ആസ്വദിക്കാനിഷ്ടപ്പെടുന്നവർക്ക്  ബ്ലോഗിൽ പോകാം.

ചിന്തകളുടെ കനൽക്കൂട്ടിൽ  എരിയുന്ന കവിതക

 
വ്യത്യസ്തമായ ബിംബങ്ങൾകൊണ്ട് സമൃദ്ധമാണ് ഷലീർ അലിയുടെ കനൽക്കൂടിലെ കവിതകൾ. മർത്യമാനസത്തെ കുട്ടിക്കുരങ്ങിനോട് ഉപമിക്കുന്നു അഭിനിവേശങ്ങളും ജനുസ്സിന്റെ ഗുണവും എന്ന കവിത. 'ഇരിക്കുന്ന കൊമ്പിന്റെ ഉറപ്പളക്കുന്നത് അയലത്തെ കൊമ്പിലേയ്ക്കുള്ള ചാട്ടത്തിന്റെ ആക്കം കൂട്ടാനാണത്രേ'. ആക്ഷേപഹാസ്യം മുറ്റിനിൽക്കുന്ന വരികളിൽക്കൂടി കടന്നുപോകുമ്പോൾ  സാമ്യപ്പെടുത്തൽ എത്ര കൃത്യമായിരുന്നു എന്ന് നമ്മൾ സ്വയം ബോധവാന്മാരാവുന്നു.

ഉയരമാണ് നമ്മുടെ എന്നത്തെയും പ്രലോഭനം, ഓരോ ഉയർച്ചയും ഒറ്റപ്പെടലിലേയ്ക്കുള്ള യാത്രകൂടിയാണ്. കീഴടക്കാനുള്ള വ്യഗ്രതയിൽ ചിരന്തനമായ യാഥാർത്ഥ്യം ഏറ്റവും വൈകിയാണ് നാം തിരിച്ചറിയുക. അപ്പോഴേക്കും ഒറ്റപ്പെടല്‍ പൂര്‍ണ്ണമായിരിക്കും.  നമ്മോടൊപ്പം നമ്മുടെ നിഴൽ മാത്രം ബാക്കിയാകുന്നു. 'ഉയരങ്ങളിൽ' എന്ന പ്രവീണ്‍ കരോത്തിന്റെ കവിത യാഥാർത്ഥ്യത്തെയാണ് ഉചിതമായ വാക്കുകളാൽ നമ്മുടെ മുമ്പിൽ തുറന്നുവയ്ക്കുന്നത്. 


"തോളുകൾ ഞാൻ ചവിട്ടിക്കയറുമ്പോൾ
തോലുരിഞ്ഞവർ  നൊന്തു കരഞ്ഞപ്പോൾ
കണ്ടതില്ലാത്ത ഭാവം നടിച്ചു ഞാൻ
കണ്ട സ്വപ്‌നങ്ങള്‍ മുകളിലെ കാഴ്ചകള്‍ "


താളബദ്ധമായ വരികളിൽ ജീവിതം ഒഴുകിപ്പരക്കുന്നത് ഇവിടെ കാണാനാവുന്നു കവിതകളിൽ നിന്ന് ഇറങ്ങിപ്പോയെന്നു ഭയക്കുന്ന താളവും, ഭാവവും   കവിതയിൽ  തിരിച്ചുവരുന്നതുകാണാം.


നവീനവും വ്യത്യസ്തവുമായ ആശയങ്ങൾ ലളിതമായ നുറുങ്ങുകളായി അവതരിപ്പിക്കുന്നു 'ഭാനു കളരിക്കൽ'‍ തന്റെ 'ജീവിതഗാന'ത്തിലെ കവിതകളിൽ. പറഞ്ഞുപഴകിയ പ്രണയത്തിന്റെ വ്യത്യസ്തമായ ഒരു അവതരണമാണ് പരാശക്തിയെപ്പോല്‍ നീ വരികില്‍. ഇവിടെ സ്ത്രീ അഥവാ പ്രണയിനി ശക്തമായ പ്രതിരൂപമായി പ്രത്യക്ഷപ്പെടുന്നു. ഒരേസമയം കീഴ്പ്പെടുത്തുകയും സമർപ്പിക്കുകയും ചെയ്യുന്ന പ്രണയത്തിന്റെ സ്ത്രീഭാവങ്ങൾ കുറഞ്ഞ വരികളില്‍ വരച്ചിടുകയാണ് കവി

ഥ തുടരുന്നു .......

ബ്ലോഗിടങ്ങളിലെ കഥയെഴുത്ത് സജീവമാണ് എന്ന് വിളിച്ചറിയിക്കുന്ന ഏതാനും കഥകൾ പോയ രണ്ടുവാരങ്ങളിൽ ശ്രദ്ധിക്കപ്പെട്ടു.
വാമൊഴികഥനത്തിന്റെ ആഖ്യാനശൈലിയോടെ, വലിയ പരീക്ഷണങ്ങൾക്കൊന്നും മുതിരാതെ, ദർശനങ്ങളുടെ അമിതഭാരങ്ങള്‍ ഇല്ലാതെ, അനുയോജ്യമായ ഇതിവൃത്തഘടനയിലൂടെ കഥ അവതരിപ്പിക്കുകയാണ് ശിവകാമിയുടെ കാഴ്ചകളിലെ 'പറയാതെ'. ചെറിയ ജീവിതസന്ദർഭങ്ങളെ തികഞ്ഞ കയ്യടക്കത്തോടെയാണ് കഥാകാരി വരച്ചിടുന്നത്. വായനയ്ക്ക് ശേഷവും കൂടെപ്പോരുന്ന കഥാപാത്രങ്ങൾ. ഒരു വാക്കു പോലും കൂടുതലായില്ലാത്ത ലളിതസുന്ദരമായൊരു കഥ.


വിചിത്രമായി തോന്നിയ ഒരു പത്രവാർത്ത, എഴുത്തുകാരനിൽ ഒരു കഥയായി പരിണമിക്കുന്നതെങ്ങിനെ എന്നറിയാൻ സമീരൻ തന്റെ ധീരം സമീരം എന്ന ബ്ലോഗിൽ എഴുതിയ അമ്മ എന്ന കഥ വായിച്ചു നോക്കുക. നൊന്തുപെറ്റ്, കാക്കക്കും പരുന്തിനും കൊടുക്കാതെ വളർത്തി വലുതാക്കിയ മകൻ വൃദ്ധയായ അമ്മയെ പൊരിവെയിലിൽ നിർത്തിയിട്ട കാറിൽ പൂട്ടിയിട്ട് ഭാര്യയോടും മക്കളോടുമൊപ്പം സിനിമ കാണാൻ പോയ സംഭവം, എഴുത്തുകാരന്റെ മനസ്സിൽ നല്ലൊരു കഥയായി രൂപാന്തരം പ്രാപിച്ചത് ഇവിടെ വായിക്കാം.

സമൂഹശാസ്ത്രജ്ഞനായ മാക്സ് വെബർ ബ്യൂറോക്രസിക്ക് ചില പൊതുസ്വഭാവങ്ങൾ നിർണയിക്കുന്നുണ്ട്. ശക്തമായ രാഷ്ട്രീയ ഇച്ഛാശക്തിയില്ലാത്ത ഭരണകൂടങ്ങളുടെ അഭാവത്തിൽ ബ്യൂറോക്രസി അതിന്റെ തനിനിറം കാണിക്കും. സങ്കൽപ്പസൃഷ്ടിയായ വനരാജ്യത്തെ അധഃപതിച്ച ബ്യൂറോക്രാറ്റിക് സംവിധാനത്തെക്കുറിച്ചുള്ള കഥയിലൂടെ നിധീഷ്,  ബ്യൂറോക്രസിയിലെ അപചയങ്ങളെ തുറന്നുകാണിക്കുന്നു. നിധീഷിനെപ്പോലൊരു മികച്ച കഥാകൃത്തിൽ നിന്ന്  വായനാസമൂഹം പ്രതീക്ഷിക്കുന്ന നിലവാരത്തിലേക്ക് ഉയർന്നിട്ടില്ലെങ്കിലും കേളികൊട്ടിൽ എഴുതിയ കീഴ്വഴക്കം എന്ന കഥ നല്ലൊരു വായനയാണ്.


നർമ്മരസപ്രധാനമായ രചനകൾ  ദയനീയമായി പരാജയപ്പെടുന്നതാണ് മിക്കപ്പോഴും കാണാറുള്ളത്. പലതും പറഞ്ഞുപഴകിയതാവാം, ചിലതെങ്കിലും വായിച്ചാൽ നെറ്റിചുളിഞ്ഞു എന്നും വരാം. എന്നാൽ ഫിറോസിന്റെ കണ്ണൂർ പാസഞ്ചറിലെ കുത്തിയിരിപ്പിന്റെ തത്വശാസ്ത്രം.....  വേറിട്ടുനിൽക്കുന്നു. പഴയ കലാലയകാലഘട്ടത്തിന്റെ പുതിയ ഓർമ്മകളിലേയ്ക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നുആരെയും നിരാശരാക്കില്ല എന്നുറപ്പുള്ള കഥ.


പ്രിയപ്പെട്ട വായനക്കാരെ

ഇവിടെ പരാമർശിക്കപ്പെട്ടവയേക്കാൾ മികച്ച പല രചനകളും  ബ്ലോഗുകളിൽ ശ്രദ്ധിക്കപ്പെടാതെ പോയിട്ടുണ്ടാവാം. ബ്ലോഗെഴുത്ത്  എവിടെ എത്തി നിൽക്കുന്നു എന്നതിന് ഏതാനും ഉദാഹരണങ്ങൾ  മുന്നോട്ടു വയ്ക്കുക എന്നതു മാത്രമാണ് ഇരിപ്പിടം ദ്വൈവാര അവലോകനത്തിലൂടെ ഉദ്ദേശിക്കുന്നത്. കൂടുതൽ വിശദമായ വായനയുമായി വീണ്ടും കാണാം.

സസ്നേഹം,
ഇരിപ്പിടം ടീം.


വായനക്കാരുടെ നിർദേശങ്ങളും അഭിപ്രായങ്ങളും irippidamweekly@gmail.com എന്ന -മെയിൽ വിലാസത്തിലോ http://www.facebook.com/irippitam.varika എന്ന ഫേസ്ബുക്ക് ഐഡിയിലോ അറിയിക്കുക. ഒപ്പം http://www.facebook.com/groups/410725972280484/ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ അംഗങ്ങളാവാനും ചർച്ചകളിൽ പങ്കുചേരാനും എല്ലാവരെയും ക്ഷണിക്കുന്നു.




43 comments:

  1. പതിവ് പോലെ ഇത്തവണയും വായന നിരാശയാക്കിയില്ല ,,ഇരിപ്പിടത്തില്‍ വരണം എന്ന് ആഗ്രഹിച്ച ബ്ലോഗുകള്‍ തന്നെയാണ് ഇത്തവണ അവലോകനത്തില്‍ വന്നത് എന്ന് കാണുമ്പോള്‍ ഏറെ സന്തോഷം ,, ഒന്ന് രണ്ടെണ്ണം കാണാതെ പോയ പോസ്റ്റ്‌ ആയിരുന്നു ,നന്ദി പരിചയപ്പെടുത്തലിന് .

    ReplyDelete
  2. പ്രിയപ്പെട്ട എഴുത്തുക്കാര്‍ക്കൊപ്പം എന്റെതും കണ്ടതില്‍ നിറഞ്ഞ സന്തോഷമുണ്ട് .കൂടുതല്‍ വായനയും സാധ്യമാവുന്നു . നന്ദി

    ReplyDelete
  3. ബ്ലോഗ്‌ എഴുത്തുകാരുടെ ഏറ്റവും പുതിയ രചനകള്‍ വായനക്കാരിലേക്ക് എത്തിക്കുവാന്‍ ഇരിപ്പിടം വളരെയധികം സഹായകരമാണ് തുടരട്ടെ ഈ ജൈത്രയാത്ര എന്ന് ആശംസിക്കുന്നു.

    ReplyDelete
  4. തുടരട്ടെ.....
    ആശംസകള്‍...,...

    ReplyDelete
  5. സുപ്രഭാതം……

    ഇചചിരി കുട്ടിത്തരങ്ങൾക്ക് ഇരിപ്പിടത്തിൽ പ്രാധാന്യം കൊടുത്ത നല്ല മനസ്സുകളെ മാനിക്കുന്നു..
    അദ്ധ്യാപനത്തിലൂടെ ഞാൻ ചെയ്തുവരുന്ന സത്കർമ്മങ്ങൾ വായനകാർക്കിടയിൽ അവതരിപ്പിക്കുക എന്നതല്ല എന്റെ ഉദ്ദേശം എന്ന് ഞാൻ അറിയിച്ചുകൊള്ളട്ടെ..
    എന്റെ ഒരു ദിവസത്തിന്റെ പാതി ഞാൻ ചിലവഴിക്കുന്നത് മൂന്നിനും ആറിനുമിടക്കുള്ള കുഞ്ഞു മനസ്സുകളോടൊപ്പമാണ്..
    പല ഭാഷകളും സ്വഭാവങ്ങളും കുട്ടിത്തരങ്ങളുംകൊണ്ട് നിറഞ്ഞ കൊച്ചു ലോകം..
    ഒരേതരത്തിലുള്ള സ്വഭാവങ്ങളും പെരുമാറ്റങ്ങളും ശീലിച്ചു പോരുന്നവർക്കിടയിലെ പെരുമാറ്റ വൈകല്യങ്ങളെയോ സ്വഭാവവിശേഷങ്ങളേയൊ പെട്ടെന്ന് വേർത്തിരിച്ചെടുക്കുവാൻ ഞങ്ങൾക്കാകും..
    ഈ പ്രായത്തിലുള്ള കുഞ്ഞുങ്ങൾക്ക് ആവാളം വാത്സല്യം കോരിക്കൊടുക്കുന്ന മാതാപിതാക്കൾക്ക് ഇത്തരം ചെയ്തികൾ വെറും ലാളനകളൊ കുസൃതികളൊ മാത്രമായി മനസ്സിലാക്കുന്നു..
    ചിലരാകട്ടെ സാവകാശം ശരിയാകുമെന്ന് ധാരണയിൽ ഭാവിയെ ഉറ്റുനോക്കുന്നു..
    ഏതൊരു കഴിവും അഭ്യസിക്കുവാനൊ സ്വയത്തമാക്കുവാനൊ പറ്റിയ കുഞ്ഞുങ്ങളുടെ വിശേഷപ്പെട്ട പ്രായം രണ്ടരക്കും ആറിനുമിടക്കാണ്..
    അതുപോലെ തന്നെ എത്ര ചെറുതാണെങ്കിലും അവരിൽ ഇത്തരം സ്വഭാവ,പെരുമാറ്റ വൈകല്യങ്ങൾ കണ്ടുവരികയാണെങ്കിൽ അതിൽ നിന്നും അവരെ സഹായിച്ചെടുക്കേണ്ടിരിക്കുന്ന പ്രായവും ഇതു തന്നെ..
    നാളേക്ക് നീട്ടിവെച്ച് നാമെന്തിന് അവരെ ശിക്ഷിക്കണം..?
    പ്രാൺ, ശ്രദ്ധ, ആദു..ഇവരിൽ പൊതുവായി ചില പെരുമാറ്റ ശീലങ്ങളും സ്വഭാവ വൈകല്യങ്ങളും കാണാമെങ്കിലും പ്രകടിപ്പിക്കുന്ന രീതികളിൽ വിത്യാസമുണ്ട്..
    കുഞ്ഞുങ്ങളിലെ മാനസികവും ശാരീരികവുമായ ഇത്തരം സ്വഭാവങ്ങളെ പെട്ടെന്ന് തിരിച്ചറിയുവാനാക്കുക എന്ന നല്ല മനസ്സോടെ മാത്രമാണ് ഞാനിത്തരം കുറിപ്പുകൾ നിങ്ങളുമായി പങ്കുവെക്കുന്നത് എന്നറിയിക്കട്ടെ..
    ഇച്ചിരി കുട്ടിത്തരങ്ങൾ കുഞ്ഞുങ്ങൾക്കുള്ള കഥകളും കവിതകളും പാഠ്യവിഷയങ്ങളും കൊണ്ട് നിറക്കണമെന്നായിരുന്നു ന്റെ ഉദ്ദേശം..
    എന്നാൽ ഇത്തരം അനുഭവകുറിപ്പുകൾ ചേർക്കുന്നത് നന്നായിരിക്കുമെന്ന് തോന്നി..

    ഒരു ഹൃദയത്തേയും വേദനിപ്പിക്കണമെന്നില്ലെന്ന് ഹൃദയം തൊട്ടറിയിക്കട്ടെ..!
    നന്ദി പ്രിയരേ…!

    ReplyDelete
  6. വളരെ മികച്ച അവലോകനം. നല്ല ആമുഖം. ഓരോ പോസ്റ്റുകള്‍ക്കും നല്‍കിയ കൃത്യമായ വിവരണങ്ങള്‍ കൊണ്ട് ഇരിപ്പിടം അതിന്റെ ധര്‍മ്മം മനോഹരമായി നിര്‍വ്വഹിച്ചു.

    നല്ല പോസ്റ്റുകള്‍ വായനക്കാര്‍ കാണാതെ പോകരുതെന്ന ഇരിപ്പിടത്തിന്റെ നല്ല ഉദ്ദേശത്തെ ബൂലോകം തിരിച്ചറിയും. ആശംസകളോടെ.

    അക്ഷരങ്ങളെ സ്നേഹിക്കുന്ന ഭാഷയെ ലാളിക്കുന്ന നല്ല വായനക്കാര്‍ ഇരിപ്പിടത്തിന്റെ ഓരോ പോസ്റ്റുകളും കൂടുതല്‍ പേരിലേക്ക് ഷെയര്‍ ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു.

    ReplyDelete
  7. അറിയാന്‍ വിട്ടുപ്പോയ കുറെ ബ്ലോഗുകളെ പരിചയപ്പെടുത്തിയതില്‍ അതിയായ സന്തോഷം. നല്ല ഒരു ഉദ്യമം തന്നെയാണ് ഇരിപ്പിടം കാഴ്ച്ച വെക്കുന്നത് ...തിരയുടെ ആശംസകള്‍

    ReplyDelete
  8. വായിക്കാൻ വിട്ടു പോയ ചില പോസ്റ്റുകൾ ഈ കുറിപ്പിലൂടെ കിട്ടി... നന്ദി... ഒപ്പം ആശംസകളും :)

    ReplyDelete
  9. സെയ്നോകുലറിനെ പരിചയപ്പെടുതിയതിനുള്ള നന്ദി അറീക്കട്ടെ

    ReplyDelete
  10. കുറെ പോസ്റ്റുകള്‍ വായിക്കാന്‍ സാധിച്ചു നന്ദി
    ഇരിപ്പിടത്തിനു ആശംസകൾ..!

    ReplyDelete
  11. ഈ ലക്കം ഇരിപ്പിടത്തില്‍ ഈയുള്ളവനും ഒരു ഇരിപ്പിടം തന്നതില്‍ വളരെ സന്തോഷം.
    ഈ വിവരം എന്റെ fb twitter, digg, g+ തുടങ്ങിയ പേജുകളില്‍ ചേര്‍ക്കുന്നു.
    ഇരിപ്പിടം ടീമിന് എന്റെ ഹൃദയം നിറഞ്ഞ നന്ദിയും ഒപ്പം അറിയിക്കുന്നു. നമ്മുടെ
    കൃഷ്ണന്‍ നായരെ ഓര്‍മ്മ വരുന്നു. തുടരട്ടെ ഈ യാത്ര. ആശംസകള്‍

    ReplyDelete
  12. നല്ല അവലോകനം ,നന്ദി. ആശംസകൾ.

    ReplyDelete
  13. This comment has been removed by the author.

    ReplyDelete
  14. വലിയ വായനക്കിടയില്‍ ..
    ഉയരങ്ങളില്‍ നില്‍ക്കുന്ന എഴുത്തുകാര്‍ക്കിടയില്‍ ..
    ഉന്നത നിലവാരം പുലര്‍ത്തുന്ന ബ്ലോഗുകള്‍ക്കിടയില്‍
    എന്റെ കുഞ്ഞു ബ്ലോഗിനെയും കുട്ടിക്കുരങ്ങനെയും
    കണ്ടതിലുള്ള സന്തോഷം ഞാനിവിടെ പങ്കു വെക്കട്ടെ..
    നന്ദി....

    ReplyDelete
  15. മിതവും എന്നാൽ പ്രസക്തവുമായ വാക്കുകളിലുള്ള ഈ പരിചയപ്പെടുത്തൽ വിട്ടുപോയ പല പോസ്റ്റുകളിലും ചെന്നെത്താനുള്ള വഴികാട്ടിയായി. ഇരിപ്പിടം ടീമിന് ഭാവുകങ്ങൾ.

    ReplyDelete
  16. ശ്രദ്ധിക്കപെടാതെ പോയ പോസ്റ്റുകള്‍ വായിക്കാന്‍ അവസരമൊരുക്കുന്ന ഇരിപ്പിടം ടീമിന്
    ആശംസകള്‍

    ReplyDelete
  17. കുറെ നല്ല പോസ്റ്റുകള്‍ വായിച്ചു. നന്ദി ഈ അവലോകനത്തിന്....

    ReplyDelete
  18. തലവാചകം സൂചിപ്പിക്കുന്നത് പോലെ ഒരു തരാതരം ട്രീറ്റ്...
    യാസീൻ മെഹദ് ടീമിന്റെ കൂലങ്കഷം മുതൽ ചെറുവാടിയുടെ ചെഗുവേര വരെ ഒരു പ്രപഞ്ചയാനം
    അഭിനന്ദനങ്ങൾ, പ്രദീപ് മാഷ് ആന്റ് ഇരിപ്പിടം ഓൺബോഡ് !!!!

    ReplyDelete
  19. നല്ല പോസ്റ്റുകള്‍ വായനക്കാര്‍ കാണാതെ പോകരുതെന്ന ഇരിപ്പിടത്തിന്റെ നല്ല ഉദ്ദേശത്തെ ബൂലോകം തിരിച്ചറിയും. ആശംസകളോടെ.

    ReplyDelete
  20. ഏറെ സന്തോഷമുണ്ട് “ധീരം സമീരം“ ത്തേയും ഈ വിലയിരുത്തലില്‍ ഉള്‍പ്പെടുത്തിയതിന്..
    ബ്ലോഗെഴുത്തില്‍ ഞാനേറ്റവും ഇഷ്ടപ്പെട്ടവരുടേയും ആദരിക്കുന്നവരുടേയും കൂടെയാണ് അതെന്നത് എന്നെ ഏറെ സന്തോഷിപ്പിക്കുന്നു.

    ReplyDelete
  21. നിധീഷിന്റെ കഥയെപ്പറ്റി ഇവിടെനിന്നാണ് അറിയുന്നത്. മറ്റുള്ള എല്ലാം വായിച്ചിട്ടുണ്ട്.
    നല്ല ശ്രമം

    ReplyDelete
  22. പുതിയ നല്ല സൃഷ്ടികളെയും കര്‍ത്താക്കളെയും വായിക്കാന്‍ കഴിഞ്ഞു.ഇരിപ്പിടത്തിന് ആശംസകള്‍

    ReplyDelete
  23. പോസ്റ്റുകൾ വായിച്ചു വരുന്നതേയുള്ളു.. ആശംസകൾ

    ReplyDelete
  24. അവലോകനം നന്നായി .എല്ലാ പോസ്റ്റുകളും വായിച്ചതായത് കൊണ്ട് കൃത്യമായ വിലയിരുത്തല്‍ എന്ന് മാത്രമേ പറയാനുള്ളൂ ..കൂടുതല്‍ ഉയരങ്ങള്‍ .കൂടുതല്‍ വൈവിധ്യം ഒക്കെ നേരുന്നു

    ReplyDelete
  25. ആശംസകൾ.
    എല്ലാ എഴുത്തുകാര്‍ക്കും ജൂറിമാര്‍ക്കും എന്റെയും ആശംസകൾ..

    ReplyDelete
  26. അവലോകനം വ്യത്യസ്തവിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് മികവുറ്റതാക്കി. ആശംസകള്‍..

    ReplyDelete
  27. ഓരോ അവലോകനവും ഒന്നിനൊന്നു മെച്ചം ആകുന്നുണ്ട് കുറെ പോസ്റ്റുകള്‍ ഇനിയും വായിക്കാത്തത്..നോക്കട്ടെ അഭിനന്ദനങ്ങള്‍ ഈ ടീമിന്...

    ReplyDelete
  28. എന്നെയും കൂടി ഇവിടെ ഉള്‍പ്പെടുത്തിയതിനു നന്ദി........

    ReplyDelete
  29. ഓരോ തവണയും ഒന്നിനൊന്നു മെച്ചപ്പെട്ടു വരുന്ന ഇരിപ്പിടം അപ്പപ്പോഴത്തെ ചലനങ്ങള്‍ കൂടി വ്യക്തമാക്കുന്നു.
    ആശംസകള്‍

    ReplyDelete
  30. നമ്മള്‍ എഴുതിയത് ചിന്തിക്കപ്പെടുകയോ ചര്‍ച്ച ചെയ്യപ്പെടുകയോ ചെയ്യുമ്പോഴാണ് സാര്‍ത്ഥകമാവുന്നത്... അതുകൊണ്ട് തന്നെ ഇതെനിക്ക് സന്തോഷം തരുന്നു...

    എന്നെയും ഉള്‍പ്പെടുത്തിയതില്‍ നന്ദിയും സന്തോഷവും അറിയിക്കുന്നു...

    ReplyDelete
  31. അറിയാന്‍ വിട്ടുപ്പോയ കുറെ ബ്ലോഗുകളെ പരിചയപ്പെടുത്തിയതില്‍ അതിയായ സന്തോഷം. നല്ല ഒരു ഉദ്യമം തന്നെയാണ് ഇരിപ്പിടം കാഴ്ച്ച വെക്കുന്നത് ...

    ReplyDelete
  32. എഴുത്തുകാര്‍ക്കും ശില്പികള്‍ക്കും എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു ..ഈ നന്മ നിറഞ്ഞ കൂട്ടായ്മ ബ്ലോഗെഴുത്തിന് പ്രചോദനമാകട്ടെ ..

    ReplyDelete
  33. "കവിതകളിൽ നിന്ന് ഇറങ്ങിപ്പോയെന്നു ഭയക്കുന്ന താളവും, ഭാവവും ഈ കവിതയിൽ തിരിച്ചുവരുന്നു"

    അവലോകനം നന്നായി
    ആശംസകൾ

    ReplyDelete
  34. എപ്പോഴത്തെയും പോലെ ഞാന്‍ ലേറ്റ് ആയി. എന്നെ പരാമര്‍ശിച്ചതിലുള്ള നന്ദിയും സന്തോഷവും മറച്ചു വെയ്ക്കുന്നില്ല.
    പല പോസ്റ്റുകളും വായിക്കാനുണ്ട്. ഈ പരിചയപ്പെടുത്തലിലൂടെ കടന്നു പോയതുകൊണ്ട് അവയെല്ലാം ആദ്യം വായിച്ച് തീര്‍ക്കാമെന്ന് കരുതുന്നു.
    ഇരിപ്പിടം ഉഷാറായി വരട്ടെ എന്ന് ആശംസിക്കുന്നു.

    ReplyDelete
  35. നല്ല ഒരു പരിചയപ്പെടുത്തല്‍ ..കാണാതെ പോയ കുറെ എഴുത്തുകള്‍ വായിക്കാന്‍ പറ്റി .ഈ ഉദ്യമത്തിന് എല്ലാവിധ ആശംസകളും ..

    ReplyDelete
  36. ഇതൊരു നല്ല ഉദ്യമമാണ്.ഇനിയും കാത്തിരിക്കുന്നു.

    ReplyDelete
  37. ഇരിപ്പിടത്തിന്റെ ബ്ലോഗുകളേക്കുറിച്ചുള്ള അവലോകനം കാണുമ്പോൾ ഏറെ സന്തോഷം തോന്നുന്നു... തിരക്കിനിടയിൽ പല ബ്ലോഗുകളും വായിയ്ക്കുവാൻ സാധിയ്ക്കാതെ പോകാറുണ്ട്... പക്ഷേ ഈ അവലോകനത്തിലൂടെ കടന്നുപോകുമ്പോൾ കാമ്പുള്ള എല്ലാ ബ്ലോഗുകളേയും അറിയുവാനും, അവയിലേയ്ക്ക് നേരിട്ട് കടന്നുചെല്ലുവാനും സാധിയ്ക്കുമെന്നതാണ് ഈ അവലോകനത്തിന്റെ ഏറ്റവും വലിയ മേന്മ... ഇത്തവണയും കാണാതെപോയ പല ബ്ലോഗുകളിലൂടെയും കടന്നുപോകുവാൻ സാധിച്ചത് ഇരിപ്പിടത്തിലൂടെയാണ്... അതിന് ഏറെ നന്ദി.... ഒപ്പം ഇരിപ്പിടത്തിനും, എല്ലാ ഏഴുത്തുകാർക്കും ആശംസകൾ നേരുന്നു..

    ReplyDelete
  38. അവലോകനങ്ങൾ മാത്രമേ വായിച്ചുള്ളൂ
    ഇനി സമയം പോലെ വായിക്കാത്തവരുടെ ലിങ്കിൽ പോയി നോക്കണം..

    ReplyDelete
  39. നല്ലൊരു ഉദ്യമം ,,,,,, അറിയാത്ത ചിലരിലേക്ക് ഞാനും കടന്നു ചെല്ലാന്‍ ഇടയാക്കി ,,

    ReplyDelete
  40. ആനുകാലികങ്ങളിൽ കണ്ടുവരുന്നതിനേക്കാൾ വളരെ കഴിവുള്ള ഒരു എഴുത്തുകൂട്ടം ബ്ലോഗിൽ ഉണ്ടെന്ന യാഥാർത്ഥ്യം ഇപ്പോഴാണ്‌ മനസ്സിലാവുന്നത്‌. വൈവിദ്ധ്യമാർന്ന വിഷയങ്ങൾ കഴമ്പ്‌ ഒട്ടും നഷ്ടപ്പെടാതെ മികവുറ്റതാക്കി പലരും അവതരിപ്പിക്കുന്നു. സന്തോഷമുണ്ട്‌ ഇരിപ്പിടം ഇങ്ങനെയൊരു സംരംഭം തുടങ്ങിവച്ചതിൽ. ഹൃദയംഗമമായ ആശംസകൾ

    ReplyDelete
  41. ബ്ലോഗ്‌ എഴുത്തുകാരുടെ രചനകള്‍ വായനക്കാരിലേക്ക് എത്തിക്കുവാന്‍ ഇരിപ്പിടം വളരെയധികം സഹായകരമാണ് തുടരട്ടെ ഈ ജൈത്രയാത്ര എന്ന് ആശംസിക്കുന്നു.

    ReplyDelete