പ്രതികരണങ്ങള്‍ക്ക് ഒരിടം. ബ്ലോഗുവായനയെ ആസ്പദമാക്കി പ്രസിദ്ധീകരിക്കുന്നത് - ലക്കം - 59
Email : irippidamweekly@gmail.com ലക്കം - 59


Tuesday, January 29, 2013

നഖല്‍മലയിലെ അറബിത്തേന്‍കൂടുകള്‍


വായന : ലക്കം 3

അക്ബര്‍ അലി


ഖലിലെ മലനിരകളിലേക്ക് നോക്കിയിരുന്നാല്‍ തന്നാബിന്‍റെ മനസ്സില്‍ ഇരമ്പുന്നത് ഒരു കൊതിക്കട.  ഒരിക്കലെങ്കിലും ആ മലനിര കയറിച്ചെല്ലാന്‍ അയാളുടെ മനസ്സ് അത്രയധികം കൊതിച്ചു. മഞ്ഞുമേഘങ്ങള്‍ ചുമന്ന ആ മലനിരകളില്‍ നിന്നാണ് അയമോദകത്തിന്റെ ഔഷധസുഗന്ധമുള്ള ഈറന്‍കാറ്റ് വിദൂരസമതലങ്ങളിലേക്ക് ഒഴുകിയിറങ്ങുന്നത്. അതിന്റെ പാറക്കൂട്ടങ്ങള്‍ക്കിടയിലുള്ള അറബിത്തേന്‍കൂടുകളുടെ കഥകളാണ് ആ കാറ്റ് കാതിലെത്തിക്കുന്നത്. ‍ഉടുമ്പും മുയലും കലമാനും ഒക്കെ മേയുന്ന അതിന്റെ താഴ്വാരം അയാളെന്നും സ്വപ്നം കാണുന്നുണ്ട്.

ആറങ്ങോട്ടുകര മുഹമ്മദ്‌ എഴുതിയ തന്നാബിന്റെ കഥ ആരംഭിക്കുന്നത് ഇങ്ങിനെയാണ്‌...



എണ്ണപ്പാടങ്ങള്‍ തേടി കടല്‍ കടന്ന മലയാളികളുടെ  ഗള്‍ഫ് കുടിയേറ്റങ്ങള്‍ക്ക് പതിറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്. ആശയവിനിമയ സങ്കേതങ്ങളും സഞ്ചാരസൗകര്യങ്ങളും ഏറെ പരിമിതമായിരുന്ന ആ പഴയ കാലത്തിന്റെ അരണ്ട വെളിച്ചത്തിലേക്ക് മാറിയിരുന്നുവേണം ഈ കഥ വായിക്കാ

വറുതിയുടെ ചാരം മൂടിയ തീയടുപ്പില്‍ പ്രതീക്ഷയുടെ ഒരു കൈത്തിരി കൊളുത്തിവച്ച് വേര്‍പാടിന്റെ കണ്ണീര്‍ മഴയത്ത് അറബിപ്പൊന്ന് തേടി ഇറങ്ങിത്തിരിച്ച പൂര്‍വപ്രവാസികളിലൊരാളാണ് കഥാനായകനായ തന്നാബ്. 

പിന്നിട്ട ദുര്‍ഘടപാതകളില്‍ കാല്‍ വെന്തു പോയ
നു പ്രവാസ മരുഭൂമിയിലെ ചരല്‍ക്കല്ലുകളിലൂടെ ഓടിനടന്ന് അനുസരണയുള്ള കുഞ്ഞാടായി, സ്വദേശികളായ അറബികളുടെ വിശേഷജീവിയായി തീരേണ്ടത് അതിജീവനത്തിന്റെ അനിവാര്യതയാണ്. അറബികള്‍ക്കിടയില്‍ തന്നാബ് ആയി മാറിയ താന്നിപ്പറമ്പില്‍ ബഷീര്‍ തന്റെ സ്ഥാനം ഉറപ്പിക്കുന്നത് അങ്ങിനെയാണ്. ഇത് തന്നാബിന്റെ മാത്രം കഥയല്ല. പൂര്‍വികരായ അനേകപ്രവാസികളുടെ സഹനത്തിന്റെ, ത്യാഗത്തിന്റെ , സ്പര്‍ശമുള്ള കഥയാണ്‌. 



പണ്ട് മുതലേ 'ഹിന്ദി'കളെ, വിശിഷ്യ മലയാളികളെ, തേടി അറബികള്‍ എത്തിയതിനു പിന്നില്‍ ഗതികേടിന്റെ ഈ വിധേയത്വം തന്നെയാവാം കാരണം. നഖല്‍ മലനിരകളുടെ അത്യുന്നതങ്ങളോളം കൊതിക്കടല്‍ മനസ്സില്‍ മോഹങ്ങളുടെ തിരമാലകള്‍ തീര്‍ക്കുമ്പോഴും തന്റെ വിദൂരനിയന്ത്രിത ജീവിതനൗകയ്ക്ക് താളപ്പിഴവുകള്‍ വരാതിരിക്കാന്‍ പാടുപെടുന്ന നായകന്‍ ഒരു ശരാശരി പ്രവാസിയുടെ പകര്‍ത്തെഴുത്താണ്. 


അറബിപ്പണത്തിന്റെ ചാലകശക്തിയില്‍ ജീവിതം പച്ച പിടിച്ചപ്പോള്‍ കളിതമാശകള്‍ കണക്കുപുസ്തകത്തിന്റെ സംഖ്യാ ക്രമങ്ങളില്‍ നിശ്ചലമാവുകയും, ശാന്തസമതലങ്ങളില്‍നിന്നും താളാത്മകമായി പിറവിയെടുത്ത്, ഋതുഭേദങ്ങളുടെ രൗദ്രഭാവം പൂണ്ട അശാന്തിയുടെ ശീതക്കാറ്റ് പ്രവാസത്തിലേക്കും പ്രവാസത്തില്‍ നിന്നു തിരിച്ചും വീശിത്തുടങ്ങുകയും ചെയ്യുമ്പോള്‍ തന്നാബിന്റെയും ശരീഫയുടെയും ഹൃദയങ്ങളില്‍ അസഹ്യമായ അകല്‍ച്ചയുടെ നെരിപ്പോടുകള്‍ എരിഞ്ഞു തുടങ്ങുന്നു. ഊഷരഭൂമിയിലെ അത്യുഷ്ണത്തോടൊപ്പം അത് തന്നാബിനെ ചുട്ടുപൊള്ളിച്ചുകൊണ്ടിരിക്കുന്നു. 

തെറ്റിദ്ധാരണകളുടെ മൂടല്‍മഞ്ഞിനുള്ളില്‍ വിറങ്ങലിച്ച അക്ഷരങ്ങളായി ശരീഫയുടെ ജീവിത നൈരാശ്യം മരവിച്ചു കിടന്നപ്പോള്‍ ഇനി മറുപടി അയക്കില്ലെന്ന് തീരുമാനിച്ച തന്നാബ് ഒരു ദുസ്വപ്നത്തില്‍ തിരിച്ചറിയുന്നു, 'തന്റെ അവഗണനയില്‍ ഒറ്റപ്പെടലിന്റെ വേദന അനുഭവിക്കുന്ന ശരീഫയെയും, ശരീഫയോട് തനിക്കുള്ള അത്യഗാധമായ സ്നേഹത്തെയും'. 

<<<പനിപിടിച്ചപ്പോള്‍ ഞാനൊരു സ്വപ്നം കണ്ടു. അതായത് കണ്ണെത്താത്ത ഒരു കിണറ്റില്‍ നിന്നും ശരീഫയുടെ നിലവിളി മാത്രം കേള്‍ക്കുന്നു. ഞാന്‍ അതിലേക്ക്‌ എടുത്തു ചാടിയതോടുകൂടി ഉറക്കത്തില്‍നിന്നും ഉണര്‍ന്നു. ഇതുകൂടി എഴുതണം. ഒന്നുകില്‍ സന്തോഷിക്കട്ടെ.. അല്ലെങ്കില്‍ സമാധാനിക്കട്ടെ >>>  അയാള്‍ മനസ്സ് തുറക്കുന്നത് അങ്ങിനെയാണ്. 

നേരിട്ടുള്ള വാങ് വിനിമയങ്ങള്‍ അസാധ്യമാകുന്നിടത്ത് ഒരു മൂന്നാംകക്ഷിയുടെ ബാഹ്യ ഇടപെടലുകള്‍ക്ക് എത്ര പെട്ടെന്ന് ജീവിതത്തിന്റെ താളം തെറ്റിക്കാനാവുമെന്ന് തന്നാബിന്റെ ആശ്രിതരിലൂടെത്തന്നെ കഥാകാരന്‍ സമര്‍ത്ഥമായി പറയുന്നു. ഒപ്പം മനുഷ്യരില്‍ അന്തര്‍ലീനമായ അസൂയുടെയും നന്ദികേടിന്റെയും വിഭിന്ന മുഖങ്ങളും. 



ആശയവിനിമയം കത്തിടപാടുകളിലൂടെ മാത്രം സാധ്യമായിരുന്ന പഴയകാലപ്രവാസികളും അവരുടെ കുടുംബങ്ങളും അനുഭവിച്ച മാനസികസംഘര്‍ഷങ്ങളുടെ, കുടുംബബന്ധങ്ങളിലെ താളപ്പിഴവുകളുടെ കാര്യകാരണങ്ങളിലേക്ക് കഥാകാരന്‍ തന്നാബിന്റെ ജീവിതത്തിലൂടെ വിരല്‍ ചൂണ്ടുന്നു, ഒപ്പം വീണിടം വിഷ്ണുലോകമാക്കി മലയാളി രചിക്കുന്ന അതിജീവനത്തിന്റെ അതുല്യ സാഹസികതകളും.

അയത്നലളിതമായ ആഖ്യാനരീതിയാണ് ഈ കഥയുടെ ആകര്‍ഷണീയത. മറ്റൊന്ന് കഥയുടെ ക്രാഫ്റ്റ്. ഇവിടെ
കഥാകൃത്ത്  തന്നാബിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായ കത്തെഴുത്തുകാരനിലൂടെയാണ് കഥ പറയുന്നത്. തന്നാബിന്റെ ഹൃദയവികാരങ്ങളും, കുടുംബത്തില്‍ കതിരിടുന്ന അസ്വാരസ്യങ്ങളും മരുഭൂവാസത്തിലെ ജീവിതപരിസരവും എളുപ്പത്തില്‍ പകര്‍ത്താന്‍ അങ്ങിനെ കഥാകാരനായി. ഒരു പക്ഷെ അതാവാം ഈ കഥയെ ഒരു നേര്‍ക്കാഴ്ച പോലെ കൂടുതല്‍ ജീവിതഗന്ധിയാക്കിയത്. 

ബ്ലോഗ്‌പോസ്റ്റിന്റെ ദൈര്‍ഘ്യ പരിമിതി ഭയന്നാവാം രണ്ടു ഭാഗങ്ങളായാണ് ഈ കഥ പോസ്റ്റു ചെയ്തത്. അത് വായനയുടെ രസച്ചരട് മുറിയാനും ഒരു വേള ആശയക്കുഴപ്പം ഉണ്ടാവാനും ഇടയായി എന്ന സാങ്കേതികതകരാറ് സംഭവിച്ചതൊഴിച്ചാല്‍ ഹൃദ്യമായ ആവിഷ്ക്കാരം കൊണ്ട് ഈ കഥ മികച്ച വായന ഉറപ്പു തരുന്നു.



-------------------------------------------------------------------------------

വായനക്കാരുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും  irippidamweekly@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ  http://www.facebook.com/irippitam.varika എന്ന ഫേസ്‌ബുക്ക്‌ ഐഡിയിലോ അറിയിക്കുക. ഒപ്പം http://www.facebook.com/groups/410725972280484/ എന്ന ഫേസ്‌ബുക്ക്‌ ഗ്രൂപ്പില്‍ അംഗങ്ങളാവാനും ചര്‍ച്ചകളില്‍ പങ്കുചേരാനും എല്ലാവരെയും ക്ഷണിക്കുന്നു.



22 comments:

  1. ഒരു എഴുത്തുകാരനെന്ന നിലയില്‍ ഏറ്റവുമധികം സന്തോഷിക്കുന്ന ഈ നിമിഷത്തില്‍ ഇരിപ്പിടത്തിനും ബഹുമാന്യനായ അക്ബര്‍ അലിക്കും മറ്റു സുഹൃത്തുക്കള്‍ക്കും നന്ദി അറിയിക്കുന്നു.

    ReplyDelete
  2. രണ്ടുഭാഗങ്ങളും വായിച്ചിരുന്നു. ഗള്‍ഫ് രീതികളെ നന്നായി പകര്‍ത്തിയ കഥ ഇവിടെ അകബര്‍ അലി വിവരിച്ചപ്പോള്‍ ഒന്നുകൂടി വായിച്ചു.
    നന്നായി.

    ReplyDelete
  3. നന്നായി എഴുതിയ കഥയെ അത് അർഹിക്കുന്ന ഗൗരവത്തോടെ പരിചയപ്പെടുത്തി. ബ്ലോഗെഴുത്തിടങ്ങളിൽ ശ്രദ്ധിക്കപ്പെടാതെ പോവുന്ന ഇത്തരം രചനകളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്ന ഉദ്യമങ്ങൾ അഭിനന്ദനീയം.

    ReplyDelete
  4. തന്നാബിന്റെ കഥ രണ്ടുഭാഗവും വായിച്ചിരുന്നു

    ആദ്യത്തെ ഭാഗം വായിച്ചിട്ട് ഒരു പൂര്‍ണ്ണത വന്നില്ലല്ലോ എന്ന കണ്‍ഫ്യൂഷനിലിരുന്നപ്പോഴാണ് രണ്ടാം ഭാഗത്തിന്റെ വരവ്. തുടരുമെന്ന് നോട്ട് ഒന്നുമില്ലായിരുന്നു ഒന്നാം ഭാഗത്തില്‍.

    ReplyDelete
  5. തന്നാബിന്‍റേ മനസ്സ് വരച്ചു കാണിക്കുന്ന കഥ. കൈത്തഴക്കം വ്യക്തമാകുന്ന രചന. ആശംസകള്‍.

    ReplyDelete
  6. നേരത്തേ വായിച്ചു....നല്ല ഒരു കഥ

    ReplyDelete
  7. സുപ്രഭാതം..

    മറഞ്ഞു കിടന്നിരുന്ന ഒരു മികച്ച രചനയ്ക്ക്‌ അർഹിക്കുന്ന പ്രാധാന്യം നൽകാനായി ഈ വായനക്ക്‌..

    തിരഞ്ഞെടുക്കുന്ന വിഷയത്തിനോട്‌ നീതി പുലർത്തുന്ന രചന..
    ശ്രീ അക്ബർ അലിയെ വായിക്കുമ്പോൾ എപ്പോഴും നിറഞ്ഞ തൃപ്തിയാണു..
    നന്ദി ട്ടൊ..

    ഇരിപ്പിടത്തിനും ആശംസകൾ..!

    ReplyDelete
  8. നല്ല കഥയും അതിലേറെ നിറമുള്ള വായനയും.

    തന്നാബിന്റെ രചയിതാവ് എന്റെ നാട്ടുകാരന്‍ കൂടിയാണെന്നത് ഏറെ സന്തോഷം നല്‍കുന്നു. കഥകളും കവിതകളും മാന്ത്രികമായ കയ്യടക്കത്തോടെ(നബീസുവിന്റെ അപ്പ് ഡേറ്റുകള്‍ ഇതിനു അടിവരയിടുന്നു)രൂപപ്പെടുത്തി വായനക്ക് വെക്കുന്ന ഇദ്ദേഹത്തിന്റെ കഴിവുകള്‍ എന്നെ അസൂയപ്പെടുത്തുന്നു എന്ന് പറഞ്ഞാല്‍ അതോരതിശയോക്ത്തിയാവില്ല.

    അക്ബറിനെ പോലെ നല്ല ഒരു നിരൂപകന്‍ ഒരു സൃഷ്ട്ടി വായിച്ചു വിശകലനം ചെയ്യുമ്പോള്‍ അത് കഥയുടെ വ്യത്യസ്ത തലങ്ങളുടെ അണുവിട വിടാതെയുള്ള സൂക്ഷ്മ നിരീക്ഷണം ആണെന്നതും എടുത്തു പറയാതെ വയ്യ.

    ശ്രീ മുഹമ്മദ്‌,ശ്രീ അക്ബര്‍ .... അഭിനനടനഗല്‍

    ReplyDelete
    Replies
    1. അഭിനനടനഗല്‍... എന്നത് അഭിനന്ദനങ്ങള്‍ എന്ന് തിരുത്തുക :)

      Delete
  9. കഥ വായിച്ചില്ല. പക്ഷെ ഈ കഥാസ്വാദനം തന്നെ മികച്ച ഒരു വായനാവിഭവമായി. ഇനി കഥ വായിക്കാൻ പോകട്ടെ.

    ReplyDelete
  10. കണ്ടിരുന്നില്ല.ഇതുവഴി ഇപ്പോള്‍ കണ്ടു;വായിച്ചു,ഇഷ്ടപ്പെട്ടു.
    അക്ബര്‍ സാറിന് നന്ദി.
    ആശംസകള്‍

    ReplyDelete
  11. അഭിനന്ദനങ്ങള്‍

    ReplyDelete
  12. നല്ല വായന നടത്തുന്ന ഒരാള്‍ ആണ് അക്ബര്‍ അലി ,മുഖം നോക്കാതെ എഴുത്തിന്‍റെ കാമ്പ് ഇഴപിരിചെടുക്കാറുള്ള അദ്ദേഹത്തിന്‍റെ വൈദഗ്ദ്ധ്യത്തോട് ആദരവ് തോന്നാറുണ്ട് .ഇവിടെയും വ്യത്യസ്തമല്ല അനുഭവം .നല്ല വായനക്ക് ,തന്നാബിന്റെ രചയിതാവിന് ,ഇരിപ്പിടത്തിനു ഒക്കെ അഭിനന്ദനങ്ങള്‍

    ReplyDelete
  13. പരിചയപ്പെടുത്തൽ നന്നായി.

    ReplyDelete
  14. This comment has been removed by the author.

    ReplyDelete
  15. മുഹമ്മദ് ഭായിയെ പരിചയപ്പെട്ടൂ‍

    ReplyDelete
  16. തന്നാബിന്‍റെ കഥ വായിച്ചിരുന്നില്ല. ഹൃദ്യമായ ഈ ആസ്വാദനം വായനയിലേക്ക് വഴി തെളിച്ചു...
    ഇരിപ്പിടത്തിനും ആശംസകള്‍...

    ReplyDelete
  17. ജീവിതഗന്ധിയായ ഒരു കഥയുടെ ഹൃദയഹാരിയായ അസ്വാദനം.
    അഭിനന്ദനങ്ങൾ അക്ബർജീ

    ReplyDelete
  18. തന്നാബ് ,വായിക്കാതെ പോയ ഒരു കഥയായിരുന്നു ,നന്ദി ഈ പരിചയപ്പെടുത്തലിന് >

    ReplyDelete
  19. തന്നാബ് വായിച്ചിട്ടില്ല, നന്ദി ഈ അവലോകനത്തിന്.

    ReplyDelete
  20. അവലോകനം നന്നായിട്ടുണ്ട്.
    തന്നാബിന്റെ ആദ്യഭാഗം മാത്രമാണ് വായിച്ചിരുന്നത്.
    രണ്ടാംഭാഗം കൂടി വായിക്കാന്‍ ഈ അവലോകനം പ്രചോദനമായി.

    ReplyDelete
  21. നന്ദി ഈ പരിചയപ്പെടുത്തലിനു

    ReplyDelete